Posted By user Posted On

സൗജന്യ ബാഗേജ് പരിധി; എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വ്യാപക പ്രതിഷേധം

യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം. ഗൾഫിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന സെക്ടറിലെ പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് ഇന്ത്യൻ വിമാന കമ്പനികളെല്ലാം 30 കിലോ സൗജന്യ ബാഗേജ് നൽകുമ്പോഴാണ് എയർ ഇന്ത്യ ഇത്തരത്തിൽ കുറച്ചത്. മറ്റ് ജിസിസി രാജ്യങ്ങളിലെ മൊത്തം യാത്രക്കാരേക്കാൾ കൂടുതൽ പേർ യുഎഇയിൽ നിന്നു മാത്രം ഈ എയർലൈനിൽ യാത്ര ചെയ്യുന്നുണ്ട്. എല്ലാ സീസണിലും യുഎഇ–കേരള സെക്ടറിൽ മാത്രമാണ് നിറയെ യാത്രക്കാരുള്ളത്.
എന്നിട്ടും ഈ സെക്ടറിലെ പ്രവാസികളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നത് ധിക്കാരമാണെന്ന് പ്രവാസി സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് പ്രവാസി സംഘടനകൾ. സൗജന്യ ബഗേജ് പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കാൻ സർക്കാർ സമ്മർദം ചെലുത്തണമെന്ന് ഇൻകാസ് അബുദാബി പ്രസിഡന്റ് എ എം അൻസാർ ആവശ്യപ്പെട്ടു.

വിമാനം വൈകിയും അപ്രതീക്ഷിതമായി റദ്ദാക്കിയും മറ്റും വിശ്വസിച്ച് പോകാൻ പറ്റാത്ത എയർലൈൻ ആയി മാറി. ബാഗേജ് പരിധി കുറച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ മാനേജ്മെന്റിനും ഇതിനായി സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും നിവേദനം നൽകുമെന്നും പറഞ്ഞു. അമിത ടിക്കറ്റ് നിരക്കിനു പുറമേ സൗജന്യ ബാഗേജ് പരിധി കുറച്ചതിൽ അബുദാബി മലയാളി സമാജം പ്രതിഷേധിച്ചു. പ്രവാസികൾ എയർ ഇന്ത്യ എക്സ്പ്രസ് ബഹിഷ്ക്കരിക്കുന്നത് മാത്രമാണ് പ്രതിവിധിയെന്ന് ജനറൽ സെക്രട്ടറി എംയു ഇർഷാദ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *