Posted By Editor Editor Posted On

ലൈംഗികാതിക്രമത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു, ശ്വാസം മുട്ടിച്ചു; സംസ്ഥാനത്ത് പോക്സോ അതിജീവിത നേരിട്ടത് ക്രൂരപീഡനം

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത നേരിട്ടത് ക്രൂരപീഡനമെന്ന് പോലീസ്. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (ജനുവരി 31) ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ആണ്‍സുഹൃത്തിന്‍റെ ക്രൂരഅക്രമം നേരിട്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞത്. ആറ് ദിവസമായി ജീവനോട് മല്ലിട്ട് പെണ്‍കുട്ടി വെന്‍റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പോക്സോ കേസ് അതിജീവിതയാണ് 19കാരിയായ പെൺകുട്ടി. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി പോലീസിന് മൊഴി നൽകി. ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ “പോയി ചത്തോ” എന്നും അനൂപ് പറഞ്ഞു.
തന്‍റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചുകിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിക്കുകയും മുഖത്തടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. തെറിച്ചുവീണ പെൺകുട്ടിയെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചതോടെ വീണ്ടും അടിക്കുകയും ചെയ്തു. കൈയിൽ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പോലീസിന് മൊഴി നല്‍കി. പിന്നീട്, പെൺകുട്ടി ഷാള്‍ ഉപയോ​ഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചു. എന്നാൽ, ഈ ഷാൾ അനൂപ് മുറിക്കുകയും പെണ്‍കുട്ടി താഴെ വീഴുകയും പിന്നീട് ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടി മരിച്ചെന്ന് കരുതി പ്രതിയായ അനൂപ് രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *