Posted By user Posted On

10,000-ത്തിലധികം കേസുകളും ബാധിച്ചത് 12 വയസിന് താഴെയുള്ള കുട്ടികളിൽ; അറ്റോപിക് എക്‌സിമ അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ 30 ശതമാനത്തോളം ത്വക്ക് രോഗ കേസുകളും ‘എക്‌സിമ’ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ ഡെർമറ്റോളജി വിഭാഗം തലവനും ഡെർമറ്റോളജിസ്റ്റ് അസോസിയേഷനിൽ ട്രഷററുമായ ഡോ. മനാർ അൽ എനിസി. ഇതിൽ ഭൂരിഭാ​ഗവും ‘അറ്റോപിക് എക്സിമ’ എന്ന വിഭാഗത്തിൽ പെടുന്നുതാണ്. അറ്റോപിക് എക്സിമയുടെ 10,000ത്തിലേറെ കേസുകളും ബാധിച്ചിരിക്കുന്നത് 12 വയസിന് താഴെയുള്ള കുട്ടികളെയാണെന്നും ഡോക്ടര്‍ പറഞ്ഞു. ഈ രോഗത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും അനുബന്ധ രോഗലക്ഷണങ്ങളെക്കുറിച്ചും അതിനുള്ള മെഡിക്കൽ, ചികിത്സാ സമീപനങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്ന ക്യാമ്പയിനിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അവര്‍. വ്യക്തികളിൽ ‘അറ്റോപിക് എക്സിമ’ ബാധിച്ചാൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഈ അവസ്ഥയെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അവര്‍ സംസാരിച്ചു.

ത്വക്ക് വരണ്ട്, ചൊറിച്ചിലും വീക്കവുമുള്ളതായി കാണപ്പെടുന്ന അവസ്ഥയാണിത്. ഏത് പ്രായത്തിലും അറ്റോപിക് എക്സിമ കാണപ്പെടാം. അറ്റോപിക് ഡെർമറ്റൈറ്റിസ് ഒരു വിട്ടുമാറാത്ത അവസ്ഥയാണ്. അതിന്‍റെ തീവ്രതയിൽ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇടയ്ക്കിടെ അസ്വസ്ഥത ഉണ്ടാക്കുന്നു, പക്ഷേ ഇത് പകർച്ചവ്യാധിയല്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ചർമ്മ പ്രശ്നങ്ങൾക്ക് പുറമേ, അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ള വ്യക്തികൾക്ക് ഫുഡ് അലർജി, ജലദോഷപ്പനി, ആസ്മ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *